പുരാതന കാലം മുതല്ക്കു നമ്മള് പുരുഷന്മാര് സ്ത്രീകളെ കുറിച്ച് പറയാറുള്ളതും സ്ത്രീകള്‍ക്ക് അപ്രിയവുമായ ഒരു ആരോപണമാണല്ലോ 'പെണ്‍ബുദ്ധി പിന്‍ബുദ്ധി' എന്നുള്ളത്. ഞാന്‍ താഴെ കുറിക്കുന്ന സംഭവം വായിച്ച് നിങ്ങള്‍ തീരുമാനിക്കുക... പെണ്‍ബുദ്ധി പിന്‍ബുദ്ധിയാണോ അതോ 'പൊന്‍ബുദ്ധി'യാണോ എന്ന്.
കഴിഞ്ഞ പെരുന്നാളിന് ബന്ധു വീടുകള്‍ സന്ദര്‍ശിക്കാം എന്ന് ഞങ്ങള്‍ ഭാര്യാ ഭര് ത്താക്കള് തീരുമാനിച്ച പ്രകാരം ഞാനും ഭാര്യയും നാല് വയസ്സ് പ്രായമുള്ള മകളും എട്ടു മാസം പ്രായമായ മകനും അടങ്ങിയ എന്റെ കൊച്ചു സന്തുഷ്ട്ട കുടുംബം ഞങ്ങളുടെ കുടുംബ വീടുകളിലേക്ക് യാത്ര പുറപ്പെട്ടു.രാവിലെ മുതല്‍ ഉച്ച വരെ എന്റെ ബന്ധുക്കളുടെ വീടുകളിലും ഉച്ചക്ക് ശേഷം ഭാര്യയുടെ ബന്ധുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്താം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.പ്രവാസ ജീവിതത്തിലെ വിരസത നിറഞ്ഞ ദിനങ്ങളോടുള്ള പ്രതികാരം അതിമനോഹരമായി വീട്ടുക എന്ന ലക്ഷ്യവും എനിക്കുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആദ്യം സന്ദര്‍ശിച്ചത് എന്റെ ജേഷ്ടന്റെ വീട്. കുശലാന്വേഷണങ്ങള്‍ക്കും ചായകുടിക്കും ശേഷം,ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ഡിജിറ്റല്‍ ക്യാമറ, വെറുതെ എന്തിനാ വീട്ടില്‍ വെച്ചിരിക്കുന്നത് ഉപയോഗിച്ച് കളയാം എന്ന് കരുതി കയ്യില്‍ വെച്ചിരുന്നതിനാല്‍ , അവിടെ വെച്ച് ഫാമിലി യായി കുറെ ഫോട്ടോകള്‍ എടുത്തു.
മകന് എട്ടു മാസം പ്രായമായ കൈക്കുഞ്ഞ് ആയതിനാല്‍ കൂടുതല്‍ ഫോട്ടോകളും അവനെ ചുറ്റിപ്പറ്റിയായിരുന്നു. ജെഷ്ട്ടന്റെ വീട്ടില്‍ നിന്നും റ്റാറ്റാ പറഞ്ഞ് ഇറങ്ങിയ ശേഷം എന്റെ രണ്ടു പെങ്ങള്മാരുടെ വീടുകളിലും വേറെ കുറച്ചു ബന്ധുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുകയുണ്ടായി. അവിടെ വെച്ചെല്ലാം ഫോട്ടോകളും എടുത്തു.എല്ലാവരോടും കൂടിയിരുന്നു കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും നേരം പോയതറിഞ്ഞില്ല. സമയം ഉച്ച കഴിഞ്ഞിരുന്നു. ഇനി ഭാര്യയുടെ ബന്ധു വീടുകളിലും പോകാനുണ്ട്. അതൊക്കെ കഴിയുമ്പോളെക്കും രാത്രി ആകും.ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടത്തും കയറി ഇറങ്ങേണ്ടിയിരുന്നതിനാല്‍ ഞങ്ങള്‍ അവിടെ നിന്നൊക്കെ വേഗം ഇറങ്ങി.
അതിനു ശേഷം ഭാര്യ യുടെ രണ്ടു ജേഷ്ട്ടത്തി മാരുടെ വീടുകളിലും സന്ദര്‍ശനം നടത്തുകയും പെരുന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു. അവിടെ വെച്ചും ഒരു പാട് ഫോട്ടോകള്‍ എടുത്തു. എല്ലാവരെയും കാണുകയും സംസാരിക്കുകയും സ്നേഹം കൈ മാറുകയും ചെയ്തപ്പോള്‍ ഇപ്രാവശ്യം നാട്ടില്‍ വന്നിട്ട് മുതലാക്കാന്‍ കഴിഞ്ഞു എന്ന് തോന്നുകയും ഇനി അടുത്ത പ്രാവശ്യം വരുമ്പോള്‍ പെരുന്നാള്‍ അടുപ്പിച്ചു തന്നെ വരണം എന്ന് മനസ്സില്‍ കുറിച്ചിടുകയും ചെയ്തു.
സന്ദര്‍ശന പരിപാടികളൊക്കെ കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നേരം ഒരുപാട് വൈകിയിരുന്നു. പോരാത്തതിന് പ്രതീക്ഷിക്കാതെ പെയ്ത മഴയും ഇടിയും മിന്നലും കാരണം വെപ്രാള ത്തോടെയാണ് വീട്ടില്‍ കയറിയത്. വീട്ടില്‍ എത്തി ഡ്രെസ്സൊക്കെ മാറി അല്പം റെസ്റ്റെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ആയിരുന്നു ഭാര്യ പരിഭ്രമിച്ചു കൊണ്ട് ഇടിനാദം പോലെ ആ വാക്കുകള്‍ പറഞ്ഞത് : "മോന്റെ കൈ ചെയിന്‍ കാണുന്നില്ല." പാന്റ് പകുതി ഊരി കഴിഞ്ഞിരുന്ന ഞാന്‍ അത് മേല്പോട്ട് തന്നെ വീണ്ടും കേറ്റി. എങ്ങിനെ കേറ്റാതിരിക്കും.സ്വര്‍ണത്തിന്റെ കൈ ചെയിന്‍ ആയിരുന്നു അത്. സ്വര്‍ണത്തിന്റെതായിരുന്നു ആ കൈ ചെയിന്‍ എന്ന് അഹങ്കാരം കൊണ്ട് പറഞ്ഞതല്ല കേട്ടോ. നഷ്ട്ടപ്പെട്ടതിലുള്ള ദുഖവും നഷ്ട്ടപ്പെട്ട സാധനത്തിന്റെ മൂല്യം എന്താണെന്നും മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്. ഭാര്യ യുടെ അത്രയും ടെന്‍ഷന്‍ ആയില്ലെങ്കിലും എനിക്കും അല്‍പ്പം ടെന്‍ഷന്‍ ആകാതിരുന്നില്ല. സ്വര്‍ണതിനൊക്കെ ഇപ്പൊ എന്താ വില ! അതോര്‍ത്തപ്പോള്‍ ടെന്‍ഷന്‍ കൂടി വന്നു. ഒപ്പം പഴയ ഒരു കഥയും ഓര്‍മ്മ വന്നു.ആ കഥ ഇപ്രകാരമാണ്.
പണ്ടൊരു പണ്ഡിതന് ഉണ്ടായിരുന്നു. അയാള്‍ എപ്പോഴും സന്തോഷ വാനായിരുന്നു. ഒരു ടെന്‍ഷനും ഇല്ല. ഇത് കണ്ട സുഹുര്‍ത്ത് ആ പണ്ഡിതനോട് ചോദിച്ചു : "താങ്കള്‍ക്കു എങ്ങിനെ ഇത്ര സന്തോഷവാനായി ഇരിക്കാന്‍ കഴിയുന്നു?" ആ മഹാന് മറുപടി നല്കി :" നഷ്ട്ടപ്പെട്ടാല്‍ ദുഖമാകുന്ന ഒന്നും ഞാന്‍ സമ്പാദിച്ചിട്ടില്ല.. അത് കൊണ്ട് എനിക്ക് ടെന്‍ഷനും ഇല്ല." കഥയില്‍ നിന്നും മടങ്ങി വരാം. കാര്യത്തിലേക്ക് കടക്കാം.
കുഞ്ഞിനു സ്വര്‍ണ്ണം വാങ്ങിയിരുന്നില്ലെങ്കില്‍ അതിപ്പോള്‍ നഷ്ട്ടപ്പെടില്ലായിരുന്നെന്നും അത് മൂലം ടെന്‍ഷന്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഞാന്‍ ഒരു നിമിഷം ആലോചിച്ചു പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. വാങ്ങിച്ചു പോയില്ലേ. ഇപ്പോള്‍ നഷ്ട്ടപ്പെട്ടും പോയില്ലേ. ഇനി ടെന്‍ഷന്‍ ആക്കലല്ലാതെ വേറെ വഴിയില്ലല്ലോ . പിന്നെ വീട്ടില്‍ നടന്നത് കസ്റ്റംസ് ഓഫീസര്‍മാരെ പോലും വെല്ലുന്ന തിരച്ചില്‍ ചടങ്ങായിരുന്നു. ഞാനും ഭാര്യയും വീട്ടിനകത്തും പുറത്തും കാറിനകത്തും പോരാത്തതിന് കുടത്തിലും ഉലക്കപ്പുറത്തും തപ്പി നോക്കി. നോ ഫലം. കൈ ചെയിന്‍ ന്റെ പൊടി പോലും ഇല്ല.
കൈ ചെയിന്‍ നഷ്ട്ടപ്പെട്ടിട്ടും മോന് ചിരിയും കളിയും തന്നെ.അവനുണ്ടോ അറിയുന്നു അവന് എന്താണ് കളഞ്ഞു വന്നിരിക്കുന്നതെന്ന്. ഞങ്ങളുടെ ആധിയാണെങ്കില്‍ മാറുന്നുമില്ല. അന്നത്തെ ദിവസം എത്രയോ ബന്ധുവീടുകളില്‍ കയറി ഇറങ്ങി. ഏതെങ്കിലും വീട്ടില്‍ വീണിട്ടുണ്ടാകും. പക്ഷെ അവരോടൊക്കെ വിളിച്ചു പറയാന്‍ പറ്റുമോ., അവരുടെ വീടുകളില്‍ തപ്പി നോക്കാന്‍. അതൊക്കെ ബുദ്ധിമുട്ടല്ലേ. മാത്രമല്ല, പിന്നെ കുടുംബം മുഴുവന്‍ വാര്‍ത്ത പരക്കും . ബദര്‍ ന്റെ കുഞ്ഞിന്റെ കൈ ചെയിന്‍ കാണ്മാനില്ല എന്ന്. എങ്കില്‍ പിന്നീടൊരിക്കലും ഒരു കുടുംബ വീട്ടിലും കയറാന്‍ പറ്റാത്ത അവസ്ഥ ആയേക്കാം.വേറൊന്നും കൊണ്ടല്ല, എത്ര പവന് ഉണ്ടായിരുന്നു? കിട്ടിയോ ? എങ്ങിനെ നഷ്ട്ടപ്പെട്ടു? മുതലായ ചോദ്യങ്ങളുമായി അവരൊക്കെ എന്റെ ടെന്‍ഷന്‍ കൂട്ടി തരും.
ഇനീ എന്ത് ചെയ്യും? എന്ന ആത്മഗത വുമായി ഞാനും ഭാര്യയും താടിക്ക് കയ്യും വെച്ച് ഇരിപ്പായി. 'പോട്ടെ സാരമില്ല' എന്ന് ഞാന്‍ മനസ്സിനോട് പറഞ്ഞു സമാധാനിക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് ഭാര്യ പറഞ്ഞു : "നിങ്ങള്‍ ആ ക്യാമറ എടുത്തേ.." "എന്തിന്?" എന്ന് ഞാന്‍ വെറുതെ ഒരു സംശയം ചോദിച്ചപ്പോഴേക്കും "നിങ്ങളോട് ക്യാമറ എടുക്കാനല്ലേ പറഞ്ഞത് "' എന്നവള്‍ ആജ്ഞാപിച്ചു . സാഹചര്യത്തിന്റെ ഗൌരവം മനസ്സിലാക്കി ആ ആജ്ഞ ഞാന്‍ വളരെ വിനയപൂര്‍വ്വം അനുസരിച്ചു.ഞാന്‍ എപ്പോഴും ഇങ്ങനെയാണെന്ന് ചില അസൂയാലുക്കള്‍ നിങ്ങളോട് പറഞ്ഞ് എന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചേക്കാം . കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത് എന്ന് മാത്രമേ അതിനെ കുറിച്ച് എനിക്ക് പറയാനുള്ളൂ. അലമാരിയില്‍ നിന്നും ഞാന്‍ എടുത്തു കൊടുത്ത ക്യാമറയിലെ അന്നെടുത്ത ഓരോ ഫോട്ടോകളും ഭാര്യ ഒരു സി ഐ ഡി യെ പോലെ പരിശോധിച്ചു. എന്റെ ജെഷ്ട്ടന്റെ വീട്ടില്‍ നിന്നും എടുത്ത ഫോട്ടോയില്‍ മോന്റെ കയ്യില്‍ കൈ ചെയിന്‍ ഉണ്ട്. പെങ്ങള് മാരുടെ വീടുകളില്‍ വെച്ച് എടുത്ത ഫോട്ടോ കളിലും മോന്റെ കയ്യില്‍ ചെയിന്‍ ഉണ്ട്. മറ്റു ബന്ധുക്കളുടെ വീടുകളില്‍ വെച്ച് എടുത്ത ഫോട്ടോ കളിലും കൈ ചെയിന്‍ ഞങ്ങളെ രണ്ടു പേരെയും നോക്കി ചിരിക്കുന്നുണ്ട്.
അവസാനം ഭാര്യയുടെ ജെഷ്ട്ടതിയുടെ വീട്ടില്‍ നിന്നും എടുത്ത ഒരു ഫോട്ടോയില്‍ കുഞ്ഞിന്റെ കയ്യില്‍ കൈ ചെയിന്‍ കാണുന്നില്ല. അതിനു മുന്‍പെടുത്ത ഫോട്ടോകളില്‍ കൈ ചെയിന്‍ ഉണ്ട്. 'യുറേക്കാ' എന്ന് ഞാന്‍ അലറിയില്ലെങ്കിലും അതിനു സമാനമായ വാക്കുകള്‍ എന്റെ തൊണ്ടയില്‍ നിന്നും വന്നു എന്നുള്ളത് സത്യമാണ്. കൈ ചെയിന്‍ ഭാര്യ യുടെ ജെഷ്ട്ടതിയുടെ വീട്ടില്‍ ആയിരിക്കും വീണിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. വീടിനകത്താണോ പുറത്താണോ എന്ന കാര്യത്തിലാണ് ഇനി ടെന്‍ഷന്‍. വീടിനു പുറത്താണ് വീണതെങ്കില്‍ ഏതെങ്കിലും വഴിപോക്കന് അത് കണ്ടിട്ട് എടുത്തിട്ടുണ്ടാകുമോ ?
ഏതായാലും ജെഷ്ട്ടതിക്ക് വിളിക്കാന്‍ തീരുമാനിച്ചു. ഫോണ്‍ വിളിച്ചു ജെഷ്ട്ടതിയോടു കാര്യം പറഞ്ഞു. വീടും പരിസരവും ഒന്ന് തപ്പി നോക്കാന്‍ അപേക്ഷിച്ചു. വീട് മുഴുവന്‍ തപ്പി നോക്കിയ അവര്‍ക്ക് പക്ഷെ സാധനം കിട്ടിയില്ല. ഇനി വീടിന്റെ പുറത്തു തപ്പി നോക്കണം. പാതി രാത്രി ആയതിനാല്‍ ഇപ്പോള്‍ വേണ്ട പകല്‍ വെളിച്ചത്തില്‍ രാവിലെ തപ്പി നോക്കാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു. വീടിന്റെ പുറത്തു ഉണ്ടാകണേ എന്ന് ഞങ്ങള്‍ പ്രാര്‍ഥിച്ചു. രാവിലെ വരെ ക്ഷമിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു . അതല്ലാതെ വേറെ വഴിയില്ലല്ലോ.
ടെന്‍ഷന്‍ കാരണം രാത്രി ഉറക്കം വരാന്‍ ഒരു പാട് ബുദ്ധിമുട്ടി എങ്കിലും , ഉണരുന്നത് വൈകിക്കാന്‍ ഭാര്യ സമ്മതിച്ചില്ല. എന്നെ കുലുക്കി വിളിച്ചു ഉണര്‍ത്തുക എന്ന കഠിനമായ പ്രയത്നത്തില്‍ അവള് വിജയം കണ്ടു. മനസ്സില്ലാ മനസ്സോടെ കണ്ണ് തുറന്ന ഞാന്‍ , 'കൈ ചെയിന്‍ കിട്ടി...ജെഷ്ട്ടതി വിളിച്ചിരുന്നു..." എന്ന് ഭാര്യ പറഞ്ഞത് കേട്ടപ്പോള്‍ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. ഷാര്‍ജയില്‍ ഒരു പാട് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നല്കി തോല്‍വികള്‍ നേരിട്ട് അവസാനം ടെസ്റ്റില്‍ വിജയിക്കുന്നവന് അനുഭവിക്കുന്നതിനെക്കാളും കൂടുതല്‍ സന്തോഷം ഞാന്‍ അനുഭവിച്ച നിമിഷം. ഭാര്യ യുടെ സന്തോഷം അതിലും കൂടുതല്‍. നഷ്ട്ടപ്പെട്ടു എന്ന് കരുതിയ കൈ ചെയിന്‍ തിരിച്ചു കിട്ടിയിരിക്കുന്നു. ജെഷ്ട്ടതിയുടെ വീട്ടിന്റെ മുറ്റത്ത് നിന്നാണ് കിട്ടിയത്. ആരെങ്കിലും കുഞ്ഞിനേയും എടുത്തു വീടിനു പുറത്തു ഇറങ്ങിയ സമയത്ത് വീണതായിരിക്കാം.
ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു കുടുംബക്കാരെയും അറിയിക്കാതെ കൃത്യമായി കൈ ചെയിന്‍ വീണ വീട് കണ്ടു പിടിച്ചു 'കൈ ചെയിന്‍ ഇന്‍വെസ്റ്റി ഗേശന് ' വിജയകരമായി നിര്‍വഹിച്ച എന്റെ ഭാര്യ യെ കുറിച്ച് ഞാന്‍ അഭിമാനം കൊണ്ടു .
പല കാര്യങ്ങള്‍ക്ക് വേണ്ടിയും വിവിധ തരം കുരുട്ടു ബുദ്ധികള്‍ പ്രയോഗിക്കാറുള്ള എന്റെ തലച്ചോറില്‍ ഉദിക്കാത്ത ക്യാമറ ഓപറേഷന് ബുദ്ധി പറഞ്ഞു തന്ന എന്റെ സ്വന്തം ഭാര്യയുടെ ബുദ്ധി യെ മുന്‍ നിര്‍ത്തി ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ് പെണ് ബുദ്ധി പിന് ബുദ്ധി യാണോ അതോ പൊന്‍ ബുദ്ധി യാണോ?
നീങ്ങളുടെ മറുപടി എന്തായാലും , എന്റെ മറുപടി ഇതാണ്...പൊന്‍ ബുദ്ധി തന്നെ...!
11 അഭിപ്രായ(ങ്ങള്):
(സ്വര്‍ണത്തിന്റെ കാര്യം വന്നാല്‍ ഏതു പെണ്ണിനും 'പൊന്‍ബുദ്ധി' പെട്ടെന്ന് തെളിഞ്ഞു വരും!)
ഗുണപാഠം: സ്വര്‍ണം, പ്രത്യകിച്ചു ആണ്‍കുട്ടികള്‍ക്ക് ആഭരണമായി അണിയിക്കരുത്.
ഇത് പൊന്‍ബുദ്ധി തന്നെ. ആഭരണം കിട്ടിയല്ലോ. ഇനിയെങ്കിലും മുക്കുപണ്ടവുമായി പുറത്തിറങ്ങുക.
ഭാര്യയെ സി ബി ഐ ഇല് ചേര്‍ക്കാം.
നീ ആണുങ്ങളുടെ വിലയും കളഞ്ഞു.
ഇസ്മായില്‍ പറഞ്ഞ പോലെ പൊന്നിന്റെ കാര്യമാകുമ്പോള്‍ അവര്‍ എന്ത് കടും കൈയ്യിക്കും മുതിരും.
അവര്‍ ബുദ്ധി ഉപയോഗിക്കുന്ന അപൂര്‍വ്വ അവസരങ്ങളാണ് ഇതൊക്കെ.
:)ഒടുക്കത്തെ ബുദ്ധിയായേനെ ചെയിൽ കിട്ടിയില്ലെങ്കിൽ..
പൊന്‍ ബുദ്ധി തന്നെ.
അങ്ങിനെ ക്യാമറയെ കൊണ്ട് ഫോട്ടോ എടുക്കാന്‍ മാത്രമല്ല എന്ന് മനസ്സിലായി ....ഇപ്പോഴത്തെ ടെക്നോളജിയും ഇതിനു വളരെയേറെ സഹായകരമായി ..അല്ലെങ്കില്‍ ഫിലിം കഴുകി വരുമ്പോഴത്തെക്കും കൈ ചെയിന്‍ വല്ല പിച്ചക്കാരും കൈക്കലാക്കിയേനെ ...
ചില ഭര്ത്തക്കന്മാരുടെ ബുദ്ധിയിലും ഇത്തരം 'പൊന്ബുദ്ധികള്' വളരെയേറെ സഹായകരമാവാറുണ്ട് ....ആ ബുദ്ധിയ്ക്ക് എന്റെ ബിഗ് സല്യുട്ട് .....
സംശയമില്ല.ഇത് പൊന്‍ ബുദ്ധി തന്നെ.
ഒരു ചോദ്യം.എന്തിനാ കുഞ്ഞുങ്ങളെ ഇങ്ങനെ ആഭരണം അണിയിച്ചു നടത്തുന്നത്..? ചില കുഞ്ഞുങ്ങളുടെ സോക്സിനു മീതെ തളയിട്ടിരിക്കുന്നത് കാണാം.എല്ലാ വിരലുകളിലും മോതിരവും.
പാവം മിണ്ടാ പ്രാണികള്‍
നല്ല പോസ്റ്റ്
ഇത് വല്ലാത്തൊരു ബുദ്ധി തന്നെ....അല്ലേല്‍ പോന്നിന്ന്റെ കാര്യം കട്ട പോഹ ആകു മായിരുന്നു...
കൊള്ളാം പെന്‍ ബുദ്ദി പൊന്‍ ബുദ്ദി ..പക്ഷെ പിന് ബുദ്ദ്യും ഉണ്ട് കേട്ടാ,....നല്ല പോസ്റ്റ് ബദര്‍
@ഇസ്മായില്‍ കുറുമ്പടി (തണല്‍)
പൂർണ്ണമായി യോജിക്കുന്നു.
Post a Comment